Wednesday, March 25, 2009

ജനാധിപത്യത്തെ വിഴുങ്ങുന്ന സഭകളും, സമുദായങ്ങളും

ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭകളും, സമുദായങ്ങളും തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്വധീനം ഉറപ്പിക്കാനുള്ള ചരടുവലികൾ ശക്തമാക്കി. എക്കാലവും, കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടിക തയ്യാറക്കപ്പെടുന്നത്, കേരളത്തിലെ എണ്ണിയാൽ തീരാത്ത സഭകളുടെ താത്പര്യ ലിസ്റ്റിൽ നിന്നുമാണ്. ഇത്തവണ ഓർത്തഡോക്സ് സഭയുടെ നോമിനിയെ തഴഞ്ഞു എന്ന കാരണംകൊണ്ട്, നാല് ലോകസഭാ മണ്ഡലങ്ങളിൽ ഓർത്തഡോക്സ് സഭ സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചു.
ഇന്ദ്രപ്രസ്ഥവും, ദേവലോകവും കയറി ഇറങ്ങി, മാണിസാറിന്റേയും ഉമ്മൻചാണ്ടി സാറിന്റേയും ഒക്കെ ചെരുപ്പ് തേഞ്ഞനിലയിലായി. യൂഡി എഫിൽ ആശ്രിത നിയമനം കഴിഞ്ഞുള്ള തസ്തികകൾ ( സീറ്റുകൾ) സഭകളും മറ്റ് സാമുദായക്കാർക്കും കോട്ടം വരാത്തരീതിയിൽ വിതരണം ചെയ്യണം ഈ വിതരണത്തിൽ വന്ന പാകപ്പിഴയാണ് ഓർത്തഡോക്സ് സഭയെ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ കാരണമായത്
ജനാധിപത്യ പ്രകൃയയ്ക്ക് എന്നും തുരംഗം വച്ച പാർട്ടിയാണ് കോൺഗ്രസ്സ്, അധികാരം പങ്കിടാൻ ഏത് നാണംകെട്ട കൂട്ടുകെട്ടിനും തയ്യാറാവുന്ന രാഷ്ട്രീയ സദാചാരമില്ലാത്ത പാർട്ടി. ജനാധിപത്യത്തിന്റെ അന്തകരാകാൻ ശേഷിയുള്ള ജാതിമത വിപത്തുകളെ കൂട്ടുപിടിച്ച് അധികാരം പങ്കിടുന്ന കോൺഗ്രസ്സിന്, അവർ വിതച്ച വിഷവിത്തിന്റെ വിളവെടുപ്പ് കാലമാണ് തിരഞ്ഞെടുപ്പ് കാലം. ഗ്രൂപ്പ്കളിയിൽ കുലംകുത്തിയ കോൺഗ്രസ്സ്, ഇപ്പോൾ സഭകളുടെ ഭീഷണിക്ക് മുന്നിൽ മുട്ടുഇടിക്കുന്ന ദയനീയ കാഴ്ച്ച ജനാധിപത്യവിശ്വാസിയായ ആരേയും നാണിപ്പിക്കുന്നതാണ്. ഒരു പേരും നാലാളും ഉണ്ടെങ്കിൽ ഇന്ന് ഏതൊരാൾക്കും യു.ഡി.എഫിൽ കടന്നുചെല്ലാം. ഇലക്ഷൻ വരുമ്പോൾ സീറ്റ് വിരട്ടി വാങ്ങുകയും ചെയ്യാം.
ഒരു ദേശീയപാർട്ടിക്ക്, ഒരു ലോക്കൽ ഏജന്റിന്റെ വിലപോലും ഇല്ലാതാകുന്നത് കാണുമ്പോൾ നമ്മുടെ ജനാധിപത്യത്തിന്റെ നടത്തിപ്പുകാരായ രാഷ്ട്രീയ പാർട്ടികൾ നടന്നുകയറുന്നത് എങ്ങോട്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.കോൺഗ്രസ്സിലെ നേതാക്കന്മാരെല്ലാം ഏതെങ്കിലും മതത്തിന്റെ നോമിനികൾ ആയി വർത്തിക്കുന്നവർ ആണ്. ഇലക്ഷൻ പ്രഖ്യാപിക്കുമ്പോൾ ഈ ഹിഡൺ ഇമേജ് എല്ലാമറയും നീക്കി പുറത്ത് വരുന്നു. ക്ഷയരോഗം ബാധിച്ച ശരീരമാണ് യൂ.ഡി.എഫിന്റേയും, കോൺഗ്രസ്സിന്റേയും.അതും ഒരു ചികിത്സയും ഫലിക്കാത്ത തരത്തിൽ പഴകിപോയിരിക്കുന്നു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ എല്ലാ ശക്തിയും ചോർത്തിക്കളയാൻ പാകത്തിൽ വളർന്നിരിക്കുകയാണ് പ്രാദേശികവാദവും, പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും.ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ലേല ഒരുപ്പടികൾ ആണ്. എം.എൽ.എ, എം.പി സ്ഥാനങ്ങൾ. ഇത് ഊഹം മാത്രമല്ല എന്ന് വ്യക്തമാക്കിയ സംഭവമാണ് നമ്മുടെ ലോകസഭയിൽ എത്തപ്പെട്ട ഒരുകോടി രൂപ. ജനാധിപത്യത്തിലെ കറുത്തദിവസമായേ ആ ദിവസത്തെ ഒരു ജനാധിപത്യവിശ്വാസിക്ക് കാണാൻ കഴിയു, കേൺഗ്രസ്സിനെ സംബന്തിച്ചടത്തോളം ഇത് ആദ്യ സംഭവമൊന്നുമല്ല, ഇതിലും ധീരമായ ഇടപെടൽ ജെ.എം.എം. കോഴക്കേസ്സിൽ കോൺഗ്രസ്സിനവകാശപ്പെടാം. പ്രാദേശികമായി വളരുന്ന കുടുംബ പാർട്ടികളെ മൂലക്കിരുത്താനുള്ള ആർജ്ജവം ഇവിടുത്തെ ദേശിയപാർട്ടികൾ കാണിക്കണം. എ മുതൽ സെഡ് വരെ വളർന്നുപന്തലിച്ച കേരള കോൺഗ്രസ്സും, പിന്നെ എണ്ണിയാൽ തീരാത്ത മൂന്നക്ഷര പാർട്ടികളും, ദളവും, പൂവും കായുമായി. രാഷ്ട്രീയവാനം അലങ്കരിക്കുന്ന കുഞ്ഞിത്താരങ്ങൾ. എൽഡീഎഫും, യുഡീഫും ഫിഷ്മാർക്കറ്റിന്റെ നിലവാരത്തിലേയ്ക്ക് താഴുന്നു. ഇനീ എങ്കിലും ഇവിടുത്തെമുഖ്യധാരാ പാർട്ടികൾ ശക്തവും ധീരവുമായ നടപടി കൈക്കൊള്ളാൻ വൈകരുത്. മുസ്ലീം ലീഗ് പോലുള്ള വർഗീയ വിഷങ്ങളെ ഭരണപങ്കാളി ആകാൻ അനുവദിക്കരുത്, വ്യക്തിപ്രഭാവത്താൽ പ്രവർത്തിക്കുന്ന എൻ.സി.പി, എല്ലാ ദൾ പാർട്ടികളും, മറ്റ് രാഷ്ട്രീയ വിഷങ്ങളേയും അധികാരം പങ്കിടാൻ കൂട്ടാതിരിക്കുക. ഒരിക്കൽ പോലും ഇത്തരം കക്ഷികളെ ഭരണപക്ഷത്ത് ഇരിക്കാൻ അനുവദിക്കാതിരിക്കണം. അധികാരമില്ലാതെ ജീവിക്കാനാവില്ല ഈ കൂണുകൾക്ക്.
ഒരിക്കൽ ഒന്ന് പരീക്ഷിക്കുക, രണ്ട് പാർട്ടികൾ മാത്രം ഉള്ള കേരളത്തിനായി ഇവിടുത്തെ ജനാധിപത്യ വിശ്വാസികൾ കാത്തിരിക്കുന്നു.